District News
കിളിമാനൂർ : ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. മഹാദേവേശ്വരം,പൂരത്തിൽ അരുണി (44) നെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അരുണും അമ്മ സ്നേഹലത ടീച്ചറുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സ്കൂൾ അവധിക്കാലം ആയതിനാൽ അരുണിന്റെ ഭാര്യ ലീനയും മകൾ നിവേദ്യയും ലീനയുടെ കുടുംബവീട്ടിൽ കഴിഞ്ഞ പോയിരുന്നു.
ഇന്നലെ രാവിലെ വീടിനു സമീപത്തുള്ള അരുണിന്റെ കുടുംബവീട്ടിൽ പോയി തിരികെയെത്തിയ അമ്മ സ്നേഹലത അരുണിനെ വിളിച്ചെങ്കിലും വിളി കേൾക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ അരുണിനെ വീടിന്റെ അകത്തുള്ള സ്റ്റെയറിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിൽ എത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.
സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു.
സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർയിൽ നിന്ന് പുറത്താക്കിയിരുന്നു.
Kerala
തൃശൂര്‍: സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് യുവതി. തൃശൂർ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും സംഘം അപഹരിച്ചത്.
ആക്രമത്തിന് നേതൃത്വം നൽകിയ യുവതി ഈ സ്പായിൽ ജോലി ചെയ്തിരുന്നു. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു. പുലർച്ചെ തന്നെ എട്ടംഗസംഘത്തെ പോലീസ് പിടികൂടി.
കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബംഗുളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.
ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗുളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയിലുണ്ടെന്ന് ഇവര്‍ അറിഞ്ഞത്.
തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
National
ഷില്ലോംഗ്: നിയമസഭയ്ക്കുള്ളിൽ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു വിലക്കി മേഘാലയ സ്പീക്കർ തോമസ് എ സാംഗ്മ. പാർലമെന്ററി അച്ചടക്കലംഘനമായതിനാലാണ് ഇതെന്ന് സ്പീക്കർ വിശദീകരിച്ചു.
പീപ്പിൾസ് പാർട്ടി അധ്യക്ഷൻ അർഡന്റ് ബസായിയോവോ, താൻ ബജറ്റ് സെഷനിൽ പങ്കെടുക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യങ്ങളിൽ പ്രചരിച്ച ഈ വീഡിയോ വിവാദമായതോടെ അർഡന്റിന് ഈ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടിവന്നു.
അച്ചടക്കലംഘനം അനുവദിക്കാനാവില്ലെന്ന് 275 റൂൾസ് ഓഫ് പ്രൊസീജിയർ ആൻഡ് കണ്ടക്ട് ഓഫ് ബിസിനസിലെ നടപടിച്ചട്ടം ചൂണ്ടിക്കാട്ടി, സാമാജികന്റെ പേരു പരാമർശിക്കാതെ സ്പീക്കർ റൂളിംഗ് നടത്തുകയായിരുന്നു.
District News
രാജപുരം: സേവാഭാരതി ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി കള്ളാർ ചുള്ളിയോടിയിലെ മുഹമ്മദ് യൂനസ് - സുഹറ ദമ്പതികൾക്കായി നിർമിക്കുന്ന സ്നേഹവീടിന്റെ കുറ്റിയടിക്കൽ കർമം കള്ളാർ ജുമാ മസ്ജിദിലെ ഉസ്താദ് അബ്ദുൾ സമദ് അഷ്റഫി പുഞ്ചക്കര നിർവഹിച്ചു.
സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, സെക്രട്ടറി ബാലകൃഷ്ണൻ അടോട്ടുകയ, ആർഎസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രചാരക് രഞ്ജിത്, ഖണ്ഡ് സേവാ പ്രമുഖ് ദീലീപ്, ഖണ്ഡ് പ്രൗഢ പ്രമുഖ് വി.ജെ. വിനോദ്, സേവാഭാരതി ജില്ലാ കമ്മിറ്റി അംഗങ്ങളായ തമ്പാൻ മഞ്ഞങ്ങാനം, കെ.പി. രശ്മി, ഗോപിനാഥൻ മുതിരക്കാൽ, കള്ളാർ യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രമൗലി, സെക്രട്ടറി സുകു എന്നിവർ പങ്കെടുത്തു. സന്നദ്ധ പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ നാലുമാസം കൊണ്ട് വീടിന്റെ പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
Kerala
കാസർഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പോലീസ് ഇയാളെ പിടികൂടിയത്.
ഇയാൾ 25 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് കവർന്നത്. ജനുവരി18ന് ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് സംഭവം.
വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന് സ്വര്‍ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിരുന്നു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്ഐടി പരിശോധന. രാഹുലുന്റെ ലാപ്ടോപ്പ് ഉൾപ്പടെ കണ്ടെത്താനാണ് പരിശോധന നടന്നത്.
അന്വേഷണ സംഘം പത്ത് മിനിറ്റോളം വീട്ടിൽപരിശോധന നടത്തി. രാഹുലിനെ ഇവിടെ എത്തിച്ചിരുന്നില്ല. പരിശോധനയിൽ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് വിവരം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന് ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു.
International
ധാക്ക: ബംഗ്ലാദേശിൽ കലാപകാരികൾ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവിന്റെ വീടിന് തീവച്ചു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ഏഴ് വയസുകാരി പൊള്ളലേറ്റു മരിച്ചു.
ഞായറാഴ്ച പുലർച്ചെ ഒന്നോടെ ഭവാനിഗഞ്ച് യൂണിയൻ ബിഎൻപി അസിസ്റ്റന്റ് ഓർഗനൈസിംഗ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാൽ ഹുസൈന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ മകൾ ആയിഷയാണ് മരിച്ചത്.
അക്രമികൾ വാതിലുകൾ പുറത്തുനിന്ന് പൂട്ടിയശേഷം പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു എന്ന് ബിലാലിന്റെ അമ്മ ഹസീറ ബീഗം പറഞ്ഞു.
വാതിലുകൾ പൂട്ടിയതിനാൽ വീട്ടിലുള്ളവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. ബിലാൽ ഹുസൈൻ, മക്കളായ സൽമ അക്തർ (16), സാമിയ അക്തർ (14) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇവരുടെ ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റതിനാൽ ഇവരെ ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലേക്ക് മാറ്റി. ബിലാലിന്റെ ഭാര്യ നജ്മ, നാല് മാസം പ്രായമുള്ള കുഞ്ഞ് അബീർ, ആറ് വയസുകാരനായ മകൻ ഹബീബ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധ നേതാവും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നിരുന്ന ആളുമായ ഉസ്മാൻ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് ബംഗ്ലാദേശിൽ കലാപം രൂക്ഷമായത്.
കഴിഞ്ഞ ദിവസം കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ആൾകൂട്ടം ഒരു യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻ കീഴിലാണ് സംഭവം.
രണ്ട് ബൈക്കുകൾ, ഒട്ടോ റിക്ഷ, സ്കൂട്ടി എന്നിവയാണ് കത്തിനശിച്ചത്. ബിജെപി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലാണ് സംഭവം.
Kerala
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി.അൻവറിന്റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി. കേരള ഫൈനാൻസ് കോർപ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു പരിശോധന.
ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത് നഷ്ടം വരുത്തിയെന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് അവസാനിപ്പിച്ചത്.
അൻവറിന്റെ സഹായി സിയാദിന്റെ വീട്ടിലും പി.വി.അൻവറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
അൻവറിൽ നിന്ന് വിശദ വിവരങ്ങൾ തേടിയ ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി. തുടർ ചോദ്യം ചെയ്യലിനായി അൻവറിനെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.
National
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പോലീസ് ആസ്ഥാനത്തേക്കാണെത്തിയത്.
തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കു മുമ്പ് നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജിത്തിന്റെ വീട്ടിലും ബോംബ് ഭീഷണിയെത്തിയത്.
Kerala
ബംഗളൂരു: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കുകയാണ്. കേരളത്തിൽ നിരവധി ഭൂമി ഇടപാടുകൾ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയിരുന്നു.
ഇതിന് സമാനമായി ബംഗളൂരുവിലും ഇയാൾ ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തതായി സൂചനയുണ്ട്. അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ചെന്നൈയിലെത്തി തെളിവെടുത്തു.
ചെന്നൈ സ്മാർട്ട് ക്രിയേഷനിലാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്. ഇവിടെ നിന്നും നിർണായക തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം സ്വർണം കണ്ടെടുത്തിരുന്നു.
Kerala
കൊച്ചി: നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശ്യമെന്നും പോലീസ് പറയുന്നു.
Kerala
തിരുവനന്തപുരം: ആശാവർക്കർമാർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘര്‍ഷം. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
തുടർന്ന് അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയ പോലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സമരക്കാർക്കുനേരെ പോലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പരിഞ്ഞുപോകാൻ അവർ തയാറായില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞുപോകില്ലെന്നാണ് ആശമാരുടെ നിലപാട്. ഇതിനിടെ സമരക്കാരുടെ മൈക്കും സ്പീക്കറും പോലീസ് എടുത്തുമാറ്റിയതും സംഘർഷത്തിൽ കലാശിച്ചു.
യുഡിഎഫ് സെക്രട്ടറി സി.പി.ജോണിനെയും ആശ സമര നേതാവ് എസ്. മിനി, എം.എ.ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു.
നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ആശാപ്രവര്‍ത്തകരെ നന്ദാവനം പോലീസ് ക്യാംപിലേക്ക് മാറ്റി.
ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്ഷന് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.